മലാശയത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത് 63ലക്ഷം രൂപയുടെ സ്വര്‍ണം. കസ്റ്റംസിനെ വെട്ടിച്ചു പുറത്തുവന്ന യുവാവ് പോലീസ് പിടിയില്‍

Breaking Crime Keralam Local

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി മലാശയത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത് 63ലക്ഷം രൂപയുടെ സ്വര്‍ണം. കസ്റ്റംസിനെ വെട്ടിച്ചു പുറത്തുവന്ന യുവാവ് പോലീസ് പിടിയില്‍. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വഴി നാട്ടിലെത്തിയ കരുവാരകുണ്ട് സ്വദേശി മുനീഷ് (32) ആണ് സ്വര്‍ണവുമായി പിടിയിലായത്.


1.162 കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ചാണ് ഇയാളെ പോലീസ പിടികൂടിയത്.
സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്‌സ്യൂളുകളാക്കി മലാശയത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.


ഇന്നലെ വൈകുന്നേരം 6.39 മണിക്ക് ജിദ്ദയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് ഇയാള്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുനീഷിനെ,
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പക്ഷേ ഇയാള്‍ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു.

തുടര്‍ന്ന് ഇയാളുടെ ലഗ്ഗേജ് ബോക്‌സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്‌സറെ പരിശോധനയിലാണ് വയറിനകത്ത് 4 കാപ്‌സ്യൂളുകള്‍ ദൃശ്യമായത്.മുനീഷിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.
കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് ഈ വര്‍ഷം പിടികൂടുന്ന ആദ്യ കേസാണിത്. കഴിഞ്ഞ വര്‍ഷം 90 സ്വര്‍ണ്ണകടത്ത് കേസുകളാണ് പിടികൂടിയത്. അടോടൊപ്പം സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ എയര്‍പോര്‍ട്ടിലെത്തിയ നാല് കവര്‍ച്ചാ സംഘങ്ങളെയും പിടികൂടി ജയിലിടച്ചിരുന്നു. 90 കേസുകളിലായി ആകെ 74 കിലോ 24 ക്യാരറ്റ് സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഗോള്‍ഡിന് ആഭ്യന്തര വിപണിയില്‍ ഇന്നത്തെ മാര്‍ക്കറ്റ് റേറ്റനുസരിച്ച് 40 കോടി വിലവരും.