ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതില്‍ ദുരൂഹത, പോലീസ് അന്വേഷണം തുടങ്ങി

Breaking Crime News

മലപ്പുറം: മലപ്പുറം പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതില്‍ ദുരൂഹത, പോലീസ് അന്വേഷണം തുടങ്ങി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്. അക്രമം തടയാന്‍ ശ്രമിച്ച മകനും വെട്ടേറ്റു. കുറ്റിക്കാട്ടില്‍ വീട്ടില്‍ മൊയ്തീന്റെ ഭാര്യ സുലൈഖ(54) ആണ് മരിച്ചത്. പ്രതിയായ മൊയ്തീനെ(62) കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നെറ്റിക്ക് വെട്ടേറ്റ മകന്‍ മുഹമ്മദ് ഹനീഫയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി മാനസികമായി അകന്ന് കഴിയുകയായിരുന്നു സുലൈഖയും മൊയ്തീനും. ഇതിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടാവുന്നതും പതിവായിരുന്നു. മലപ്പുറം കുടുംബ കോടതിയില്‍ കേസുണ്ട്. തന്റെ പേരിലാണ് വീടെന്നും ഭാര്യയോടും മകനോടും ഇവിടെ നിന്ന് മാറിതാമസിക്കാന്‍ മൊയ്തീന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഭാര്യയും മകനും പെരിന്തല്‍മണ്ണ കോടതിയെ സമീപിച്ച് വീട്ടില്‍ താമസിക്കുന്നതിന് അനുകൂല വിധി നേടി. ഒരുമാസം മുമ്പ് മരുമകളെ ഉപദ്രവിച്ചെന്ന പരാതിയില്‍ മൊയ്തീന്‍ ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യത്തെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ മൊയ്തീന്‍ വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.

തുടര്‍ന്ന് നാട്ടുകാര്‍ ഇടപ്പെട്ട് പത്ത് ദിവസം മുമ്പാണ് വീട്ടിലേക്ക് താമസം മാറ്റിയത്. ഇന്നലെ ഉച്ചയോടെ വീണ്ടും ഭാര്യയുമായി വാക്കേറ്റമുണ്ടാവുകയും അടുക്കളയില്‍ നിന്ന് വെട്ടുകത്തിയെടുത്ത് വെട്ടുകയായിരുന്നു. വീട്ടില്‍ നിന്ന് റോഡിലേക്ക് ഓടിയ ഭാര്യയെ പിന്തുടര്‍ന്ന് ഒന്നിലധികം തവണ വെട്ടി. ഉടനെ മലാപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിന് മുന്നില്‍ പലചരക്ക് കച്ചവടം നടത്തിവരികയായിരുന്നു മൊയ്തീന്‍. നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു.കെ.എബ്രഹം സംഭവ സ്ഥലം സന്ദര്‍ശിച്ചു. കൊളത്തൂര്‍ ഇന്‍സ്‌പെക്ടര്‍ എ.സജിത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മറ്റ് മക്കള്‍: ജസീന,സഫീന. മരുമക്കള്‍: ഗഫൂര്‍,സലാം,ജുബൈരിയ്യ.