മലപ്പുറം: മുസ്ലിംലീഗില്‍ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും തമ്മിലുളള പുതിയ കൂട്ടുകെട്ട് ആരംഭിച്ചതായും തീരുമാനങ്ങളെടുക്കുന്നതില്‍ മറ്റുനേതാക്കളെല്ലാം അപ്രസകതരായും ആരോപണം. മുസ്ലിംലീഗിനെ ചില ഉന്നത നേതാക്കള്‍ വഴി ലഭിച്ച വിവരങ്ങള്‍ പ്രകാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കാര്യങ്ങളെല്ലാം ഇരുവരുംചേര്‍ന്നാണ് തീരുമാനിക്കുന്നതെന്നാണ്. മുപ്പത് വര്‍ഷം മുമ്പുള്ളപോലെ മുസ്ലിംലീഗിന്റെ അധികാര കേന്ദ്രം പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും കൈപ്പിടിയിലൊതുക്കിയതായി മുസ്ലിംലീഗ് നേതാക്കള്‍ക്കുള്ളില്‍ അടക്കംപറച്ചില്‍.
മുമ്പ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് പാര്‍ട്ടിയിലെ ഏക ജാലകമായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്നുള്ള പുതിയ കൂട്ടാളി അന്ന് സുന്നി വിദ്യാര്‍ത്ഥി സംഘടനാ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ഇന്നത്തെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്
സാദിഖലി ശിഹാബ് തങ്ങള്‍ ആണെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. പ്രായാധിക്യം അലട്ടുന്ന ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ പരിമിതിയും ഇ.അഹമ്മദിന്റെ മരണവും കുഞ്ഞാലിക്കുട്ടിയെ വീണ്ടും പാര്‍ട്ടിയില്‍ ശക്തനാക്കിയതെന്നാണ് നേതാക്കള്‍ വഴി ലഭിക്കുന്ന വിവരം.
അതേ സമയം പാണക്കാട്ട് നിന്ന് പതിവിനു വിരുദ്ധമായി പൊതുവെ വഴിവിട്ട രാഷ്ട്രീയ നീക്കങ്ങള്‍ക്ക്
സാദിഖലി തങ്ങള്‍ പച്ചക്കൊടി കാണിക്കുന്നതായി നേരത്തെ ലീഗിനുള്ളില്‍നിന്നും ആരോപണങ്ങളുയര്‍ന്നിരുന്നു. നിലവില്‍ മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ സാദിഖലി തങ്ങഴെ കൂട്ടുപിടിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളെന്നും ആരോപണമുണ്ട്. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളില്‍ നെഞ്ചിടിച്ഛ് കഴിയുകയാണ് ഒരുവിഭാഗം ഉന്നത നേതാക്കളും പാണക്കാട്ടെ മറ്റു തങ്ങന്മാരുമെന്നാണ് ലീഗ് നേതാക്കള്‍വഴി ലഭിക്കുന്ന വിവരം.
ഇവരുടെ നീക്കങ്ങള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം ഹൈദരലി തങ്ങളുടെ മകന് മുസ്ലിംയൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ മുഈന്‍ അലി തങ്ങള്‍ രണ്ടു തവണയായി പരസ്യമായി ഫേസ് ബുക്ക് ലൈവിലൂടെ പ്രതികരിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുഈന്‍ തങ്ങളെ തല്ക്കാലം പിടിച്ചുകെട്ടിയെങ്കിലും സാദിഖലി തങ്ങള്‍, കുഞ്ഞാലികുട്ടി കൂട്ടുകെട്ടില്‍ അസ്വസ്ഥനായ
പൊതുവെ അധികാര സ്ഥാനങ്ങളോട് താല്പര്യം കുറഞ്ഞ മുഈന്‍ തങ്ങളെ എന്നും
പിടിച്ചുനിര്‍ത്താന്‍ ഇവര്‍ക്കാവില്ലെന്നും ഒരു വിഭാഗം ലീഗ് നേതാക്കള്‍ പറയുന്നു. ഹൈദരലി തങ്ങളുടെ ശക്തമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് മകന് മുഈന്‍ തങ്ങള്‍ തല്ക്കാലം അടങ്ങിയതെന്നാണ് വിവരം.
വലിയ ആഘോഷത്തോടെ ഡല്‍ഹിയിലേക്ക് പോയ ശേഷം, മനം മടുത്തു കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളില്‍ ഉയര്‍ന്ന ചില നേതാക്കള്‍ക്ക് എതിര്‍പ്പായിരുന്നു. ഇവിടെയും രക്ഷക്കെത്തിയത് സാദിഖലി തങ്ങള്‍ തന്നെയാണ്. ഇതിനെതിരെ ആദ്യം പ്രതികരിച്ചത് മുഈന്‍ തങ്ങള്‍ ആയിരുന്നു. എഴുപത് വയസ് കഴിഞ്ഞിട്ടും അധികാര കൊതി മൂത്ത് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ അധാര്‍മിക രാഷ്ട്രീയ നാടകം തുടങ്ങിയിട്ട് നാല്പത് വര്‍ഷത്തില്‍ അധികമായെന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആരോപണം. അധികാരമില്ലാതെ ഒരു നിമിഷം നില്ക്കാന് കഴിയാത്ത കുഞ്ഞാലിക്കുട്ടി ഇതിനായി എന്ത് വിട്ടുവീഴ്ച ചെയ്യാനും ഏത് തടസ്സങ്ങള്‍ മാറ്റാനും തരാതരം പോലെ പാണക്കാട്ടെ തങ്ങന്മാരെയും ലീഗ് നേതാക്കളെയും കൂട്ടുപിടിച്ചതാണ് ചരിത്രമെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
ഇ.അഹമ്മദ് , ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, എം.കെ മുനീര്‍, പി.വി അബ്ദുല്‍ വഹാബ് തുടങ്ങി നേതാക്കളുമായി ആവശ്യം പോലെ ഇണങ്ങിയും പിണങ്ങിയും തന്റെ ലക്ഷ്യം നടപ്പിലാക്കുന്ന കുഞ്ഞാലിക്കുട്ടി ആവശ്യം വരുമ്പോള്‍ പാണക്കാട്ടെ തങ്ങള്മാര്ക്കിടയിലും
ചേരിയുണ്ടാക്കി കാര്യം നേടുമെന്നും ഈനേതാക്കള് പറയുന്നു. മലപ്പുറത്ത് അനാവശ്യമായി ലോകസഭ ഉപ തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. ഇവിടെ തിരഞ്ഞെടുപ്പ് നയിക്കാന്‍ ഏറ്റവും സൗകര്യം എം.പി ആയി നില്‍ക്കുകയായിരുന്നു. ഇനി നിയമസഭയില്‍ മത്സരിക്കുന്ന
ടെന്‍ഷനും പാര്‍ലിമെന്റ് ഉപതിരഞ്ഞെടുപ്പ് എന്ന വലിയ കടമ്പയും പൊതു തിരഞ്ഞെടുപ്പിന്റെ മൊത്തം പ്രശ്നങ്ങളും വരാന്‍ പോകുകയാണ്. കുഞ്ഞാലിക്കുട്ടിയിലേക്ക്
അധികാരം പൂര്‍ണമായും കേന്ദ്രീകരിച്ച നിലക്ക് സാമ്പത്തിക ശക്തികളും സീറ്റ് മോഹികളും അദ്ദേഹത്തെ ചുറ്റി കറങ്ങുന്നുണ്ടെന്നും ആക്ഷേപമുണ്ട്. പി. വി. വഹാബും എം. കെ. മുനീറും കെ. പി. എ മജീദും മത്സരിക്കാന്‍ തയ്യാറെടുത്തിരിക്കെ ഇതിന്റെ മറവില്‍ സാദിഖലി തങ്ങളെയും കൂട്ട് പിടിച്ചു ഇദ്ദേഹം നടത്തുന്ന
കച്ചവട രാഷ്ട്രീയം നടത്തുകയെന്ന പരാതികളില്‍ പാണക്കാട് കുടുംബത്തിലെ ചിലര്‍ക്കും ലഭിച്ചിട്ടുണ്ട്.
സമുദായ താല്പര്യമോ രാജ്യ താല്പര്യമോ ഇല്ലാതെ സ്വന്തം അധികാരം മാത്രം അജണ്ടയാക്കി കേരളത്തെപ്പോലുള്ള പ്രബുദ്ധമായൊരു സംസ്ഥാനത്ത് ഇങ്ങനെ തോന്നുമ്പോള്‍ മാറി മാറി മത്സരിക്കാന്‍ ലീഗിനും കുഞ്ഞാലിക്കുട്ടിക്കും മാത്രമേ കഴിയൂവെന്നാണ് കുഞ്ഞാലിക്കുട്ടിയെ എതിര്ത്തുന്ന ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പഴയ കാല എം. എസ്. എഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചേര്‍ന്നുണ്ടാക്കിയ മലപ്പുറം ആത്മാഭിമാന സേന ഉയര്‍ത്തിയ ചോദ്യങ്ങള്‍ പൊതുജനം ഏറ്റുപിടിച്ചാല്‍ മലപ്പുറത്ത് ലീഗിന്
വരുന്ന തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി കിട്ടിയേക്കുമെന്നും ഇവര്‍പറയുന്നു. ഹൈദരലി തങ്ങള്‍ക്ക് ശേഷം സാദിഖലി തങ്ങളുടെ കൈവശം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ എത്തിയാല്‍ ഇരുമ്പ് വിലക്ക് അദ്ദേഹം പാര്‍ട്ടിയെ തൂക്കി വില്‍ക്കും എന്നുവരെ ഒരുവിഭാഗം സംസാരം തുടങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ കൂട്ടുകെട്ട് ഒന്നായാല്‍ മലപ്പുറം ജില്ലയില്‍ പല പ്രമുഖരുടെയും സിറ്റിംഗ് എം. എല്‍. എ മാരുടെയും തല ഉരുളുമെന്നും സാമ്പത്തിക പിന്‍ബലത്തില്‍ പല അപ്രസക്തരും ലിസ്റ്റില്‍ കയറി കൂടുമെന്നും പാര്‍ട്ടി നേതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്. എപ്പോഴും മാറിമറിയുന്ന
കുഞ്ഞാലിക്കുട്ടിയുടെ ഉന്നത തല കൂട്ടായ്മയില്‍ ഇപ്പോള്‍ വഹാബും മജീദും പുറത്താണെന്നാണ് സംസാരം.