മലപ്പുറം: പെയിന്‍ പാലിയേറ്റീവ് കേന്ദ്രത്തില്‍വെച്ച് 12കാരിയെ പീഡിപ്പിച്ചകേസില്‍ പാലിയേറ്റീവ് സെക്രട്ടറി അറസ്റ്റിലായതിന് പിന്നാലെ ഒളിവില്‍ കഴിഞ്ഞിരുന്ന മറ്റൊരുപ്രതിയും പിടിയില്‍.
പന്ത്രണ്ട് വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിലെ പ്രതി ഇന്ന് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു. വേങ്ങര കണ്ണമംഗലം ചോലക്കല്‍ മുഹമ്മദ് (43) ആണ് ജഡ്ജി ടി പി സുരേഷ് ബാബു മുമ്പാകെ കീഴടങ്ങിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2018 സെപ്തംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 27 വരെ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
തിരൂരങ്ങാടി കുന്നുംപുറം പാലിയേറ്റീവ് സെന്റര്‍ ജീവനക്കാരനായ പ്രതി സ്ഥാപനത്തില്‍ വെച്ചും കുന്നുംപുറം പാവില്‍ ക്വാര്‍ട്ടേഴ്സില്‍ വെച്ചുമാണ് പീഡിപ്പിച്ചത്. അര്‍ബുദ ബാധിതരായി ചികിത്സക്കെത്തിയമാതാപിതാക്കള്ക്കൊപ്പം വന്നതായിരുന്നു ബാലിക. മാതാപിതാക്കള്‍ മരണപ്പെട്ടതോടെ കുട്ടിയെ നാദാപുരത്തുള്ള സഹോദരന്റെ വീട്ടിലേക്കയച്ചു. 2020 മെയ് 25നാണ് കുട്ടി പരാതി നല്‍കിയത്.
പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി തിരൂരങ്ങാടി സി ഐ എം ജി വിനോദ് കസ്റ്റഡിയില്‍ വാങ്ങി.പെയിന്‍ പാലിയേറ്റീവ് കേന്ദ്രത്തില്‍വെച്ച് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പാലിയേറ്റീവ് സെക്രട്ടറിയായിരുന്ന അരീക്കന്‍ സക്കീര്‍ അലി നേരത്തെ അറസ്റ്റിലായിരുന്നു. പ്രതി കുഞ്ഞിനെ പീഡിപ്പിച്ചത് മാതാവിനൊപ്പം കഴിയുന്നതിനിടെയാണെന്നാണ് പരാതി.
കേസിലെ പ്രതിയായ അരീക്കന്‍ സക്കീര്‍ അലിയും നേരത്തെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് സക്കീര്‍ അലി ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി. പീഡനത്തിനിരയായെന്ന മാതാവിന്റേയും കുഞ്ഞിന്റെയും പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. മറ്റൊരു പ്രതിയായ മുഹമ്മദ് ഇപ്പോഴും ഒളിവിലാണ്. ആരോപണവിധേയനായ സക്കീര്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഒപ്പുവെച്ച നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. മുസ്ലിം ലീഗ്, സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി, വെല്‍ഫയര്‍ പാര്‍ട്ടി പ്രതിനിധികളാണ് നിവേദനത്തില്‍ ഒപ്പ് വെച്ചിരുന്നതെന്നും ആരോപണമുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രതി കീഴടങ്ങിയത്. കുന്നുംപുറം പാലിയേറ്റീവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പാലിയേറ്റീവ് സെന്ററിന് വന്‍ ഫണ്ട് വരുന്നുണ്ടെന്നും അതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതില്‍ ഓഹരി പറ്റുന്നുണ്ടെന്നും ഇതിനെതിരെ ഒരു അന്വേഷണം വരുന്നുണ്ടെങ്കില്‍ എല്ലാവരെയും ബാധിക്കും എന്നത് കൊണ്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രതികളെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നുമാണ് നാട്ടുകാരില്‍ പലരും ആരോപിച്ചത്.
2016ല്‍ കുന്നുംപുറത്തെത്തിയ കോഴിക്കോട് സ്വദേശിയടെയും കുടക് സ്വദേശിനിയുടെയും മകളാണ് പീഡനത്തിനിരയായത്. ക്യാന്‍സര്‍ ബാധിച്ച കുട്ടിയുടെ പിതാവ് 2017ല്‍ മരിച്ചു. ശേഷം, മാതാവും രോഗിയായി കിടപ്പിലായി, ഇവരേയും കുട്ടിയേയും കുന്നുംപുറം പാലിയേറ്റീവ് കെയറിലേക്ക് മാറ്റി സംരക്ഷണം നല്കി. ആ സമയത്താണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഉമ്മയും മരിച്ചതോടെ അനാഥയായ പെണ്‍കുട്ടിയുടെ സംരക്ഷണം സക്കീറലി ഏറ്റെടുക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍, പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പാലിയേറ്റീവ് കെയര്‍ സെക്രട്ടറിയെ സമീപിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ സഹോദരി മെയ് 25ന് മലപ്പുറം ശിശുക്ഷേമ സമിതിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് സക്കീറലി പെണ്‍കുട്ടിയെ വിട്ടു കൊടുത്തത്. വീട്ടിലെത്തി ഏതാനും ദിവസം കഴിഞ്ഞാണ് പീഡന വിവരം പെണ്‍കുട്ടി സഹോദരിയോട് പറയുന്നത്. ഇതോടെ, കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, ചെല്‍ഡ് ലൈന്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതിയില്‍ പെണ്‍കുട്ടിയെ ഹാജരാക്കി. മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
