പ്രവാസികൾക്ക് നിരാശയായി വീണ്ടു യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്ക്. ദുബൈയിലേക്ക് വിമാന സർവീസുകൾ ജൂലൈ ആറുവരെ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ. ട്വിറ്ററിലൂടെയാണ് ഈ കാര്യം പറഞ്ഞത്. യു.എ.ഇ.യിലെ യാത്രാ നിയന്ത്രണം പിൻവലിക്കാത്തതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം.
ഇതിനെ സംബന്ധിച്ച മറ്റു വിവരങ്ങൾ എയർ ഇന്ത്യ ട്വിറ്ററിലൂടെയും വെബ്സൈറ്റിലൂടെയും അറിയിക്കും എന്നും യാത്രികന്റെ സംശയത്തിന് മറുപടിയായി പറഞ്ഞു. ബുധനാഴ്ച്ചയോടെ വിലക്ക് നീക്കി രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് പോകാൻ കഴിയുമെന്നായിരുന്നു കരുതിയിരുന്നത്. പ്രവാസികളെ പ്രതീക്ഷയിലാഴ്ത്തി എമിറേറ്റ്സും സർവീസുകൾ ബുധനാഴ്ച്ച തൊട്ട് വീണ്ടും തുടങ്ങുമെന്ന് പറഞ്ഞിരുന്നു.
എയർലൈനുകൾ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിരുന്നു. പിന്നീട് കാര്യങ്ങളിലെ വ്യക്തതക്കുറവ് കാരണം ബുക്കിങ് നിർത്തി വെച്ചു. നാലുമണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് പി.സി.ആർ ഫലം ഉണ്ടായിരിക്കണമെന്നതാണ് വേറൊരു തടസം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അതിനു വേണ്ട സൗകര്യം ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഒരുക്കാനുള്ള ശ്രമത്തിലാണ്. പക്ഷെ എന്നുമുതൽ എന്നത് അവ്യക്തമാണ്. ഇതിനു വേണ്ട സംവിധാനം കേരളത്തിലും സംസ്ഥാന സർക്കാർ ഏർപ്പെടുത്തുമെന്നാണ് പറയുന്നത്.