മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ വീണ്ടും ആര്യാടന് ഷൗക്കത്ത്. കഴിഞ്ഞ 35 വര്‍ഷത്തെ ആര്യാടന്റെ മുഹമ്മദിന്റെ ആധിപത്യത്തിനു വിരാമമിട്ട് നിലമ്പൂരില്‍ അട്ടിമറിവിജയം നേടിയ പി.വി അന്‍വറില്‍ നിന്നും നിലമ്പൂര്‍ തിരികെ പിടിക്കാന്‍ ആര്യാടന് ഷൗക്കത്തിനെ തന്നെ നിയോഗിക്കാനാണ് കോണ്‍ഗ്രസ് നീക്കം. നിലമ്പൂരില്‍ എ.ഐ.സി.സിയുടെ പരിഗണനാപട്ടികയില്‍ ആര്യാടന് ഷൗക്കത്തിനാണ് മേല്‍ക്കൈ ലഭിച്ചത്.
കഴിഞ്ഞ 5 വര്‍ഷം നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഷൗക്കത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി ഭാരവാഹികളുമായും പോഷസംഘടനകളുമായും എ.ഐ.സി.സി നടത്തിയ ആശയവിനിമയവുമാണ് ഷൗക്കത്തിനെ പരിഗണിക്കാന്‍ കാരണമായത്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കര്‍ണാടകയില്‍ നിന്നുള്ള മോഹന്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരുമായും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുമായും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷകസംഘടനാ ഭാരവാഹികളുടെയും അഭിപ്രായം തേടിയിരുന്നു.സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏറ്റവും അധികം പുതിയ വോട്ടര്‍മാരെ ചേര്‍ത്തത് നിലമ്പൂരിലാണ്. ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തനങ്ങളില്‍ 13000ത്തിലേറെ വോട്ടുകളാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ത്തത്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് നിലമ്പൂര്‍ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദനാണ്.
കഴിഞ്ഞ 5 വര്‍ഷം നിലമ്പൂരില്‍ നിറഞ്ഞ സാന്നിധ്യമാകാനും രണ്ടു പ്രളയം നേരിട്ട മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് വീടുണ്ടാക്കി നല്‍കാനും കവളപ്പാറയിലടക്കം വീടും സ്ഥലവും നഷ്ടപ്പെട്ട 60തിലേറെ കുടുംബങ്ങള്‍ക്ക് വീട്ടുവാടക നല്കിയതും ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തിലായിരുന്നു.
കോണ്‍ഗ്രസ് ലീഗിന് അടിമപ്പെടുന്നു എന്ന വാദം സി.പി.എം ഉയര്‍ത്തുകയും കത്തോലിക്കാസഭാ നേതൃത്വവും എന്‍.എസ്.എസും അടക്കം ഈ ആശങ്ക പങ്കുവെക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാന്തപുരം എ.പി വിഭാഗത്തിന്റെ കൂടെ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ക്കുകൂടി സ്വീകാര്യനായ നേതാവ് എന്ന പ്രതിഛായയാണ് ആര്യാടന് ഷൗക്കത്തിന് മുതല്‍കൂട്ടാകുന്നത്.
പൗരത്വപ്രശ്നം അടക്കം ചര്‍ച്ച ചെയ്യുന്ന ഷൗക്കത്തിന്റെ പുതിയ സിനിമ വര്‍ത്തമാനത്തിനെതിരെ ബി.ജെ.പി നേതാവിന്റെ സമ്മര്‍ദ്ദത്തില്‍ സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി ലഭിച്ച വിവാദം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഷൗക്കത്തിന് അനുകൂല നിലപാടുണ്ടാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ സാംസ്ക്കാരിക വിഭാഗമായ സംസ്ക്കാര സാഹിതി ചെയര്‍മാനെന്ന നിലയില്‍ കഴിഞ്ഞ 3 വര്‍ഷമായി മച്ചെപ്പെട്ട പ്രവര്‍ത്തനമാണ് ഷൗക്കത്ത് നടത്തുന്നത്. തെരുവുനാടകങ്ങളുമായി നാല് കലാജാഥകളാണ് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ കാസര്‍ഗോട്ട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയത്. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരള യാത്രക്കൊപ്പവും ആര്യാടന് ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച സംസ്ക്കാരസാഹിതിയുടെ തെരുവുനാടകവുമുണ്ട്. സംസ്ക്കാര സാഹിതി ചെയര്‍മാനെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഷൗക്കത്തിന്റെ സാധ്യത വര്‍ധിപ്പിക്കുകയാണ്.
ഷൗക്കത്തിന് നിലമ്പൂരില്‍ സീറ്റു നല്കുമ്പോള് വി.വി പ്രകാശിനെ തവനൂരിലേക്ക് പരിഗണിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കഴിഞ്ഞ തവണ നിലമ്പൂരില്‍ ഷൗക്കത്തിന് സീറ്റു നല്കിയപ്പോള് പ്രകാശ് ഇടഞ്ഞിരുന്നു. പ്രകാശിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നല്‍കിയാണ് അനുനയിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായി അറിയപ്പെട്ട പ്രകാശ് നിലമ്പൂര്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പക്ഷത്തേക്ക് ചേക്കേറിയാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ആര്യാടന്റെ പിന്‍ഗാമിയായി മകന് ആര്യാടന് ഷൗക്കത്ത് മത്സരിച്ചപ്പോള്‍ മുന്‍ കോണ്‍ഗ്രസുകാരനായ പി.വി അന്‍വര്‍ 11504 വോട്ടിന് നിലമ്പൂരില്‍ അട്ടിമറി വിജയം നേടുകയായിരുന്നു.
യു.ഡി.എഫ് പാളയത്തിലെ വോട്ടുചോര്‍ച്ചയാണ് നിലമ്പൂരിലെ പരാജയത്തിന് വഴിയൊരുക്കിയത്. മുസ്ലിം ലീഗ് വിരുദ്ധ രാഷ്ട്രീയം പയറ്റുന്ന ആര്യാടന്റെ കരുത്തായിരുന്ന കാന്തപുരം എ.പി സുന്നികളുടെ വോട്ട് ചോര്‍ച്ചയും വിനയായി. അഞ്ചു വര്‍ഷം കൊണ്ട് നിലമ്പൂരിലെ രാഷ്ട്രീയം ഏറെ മാറിയതായി യു.ഡി.എഫ് അവകാശപ്പെടുന്നു. നിലമ്പൂരില്‍ എം.എല്‍.എയായി വിജയിച്ചപ്പോള്‍ നിലമ്പൂരില്‍ വീടുവെച്ച് അതിന്റെ നാലു വാതിലുകളും ജനങ്ങള്‍ക്കായി തുറന്നിടുമെന്നായിരുന്നു പി.വി അന്‍വറിന്റെ കൈയ്യടി നേടിയ പ്രഖ്യാപനം. ആര്‍ക്കുമുന്നിലും വാതിലടയ്്ക്കാത്ത എല്ലാവര്ക്കും എപ്പോഴും കയറിചെല്ലാന്‍ സ്വാതന്ത്ര്യമുള്ള ആര്യാടന് ഹൗസിനു പകരമായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. എന്നാല്‍ അഞ്ചു വര്‍ഷമായിട്ടും അന്‍വര്‍ ഒതായിയില്‍ നിന്നും നിലമ്പൂരിലേക്ക് താമസം മാറിയില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.